Hero Image

ഡോ. വന്ദനാ ദാസിന്റെ അരുംകൊലയ്ക്ക് ഇന്ന് ഒരാണ്ട്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് ക്രൂരമായി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളിലേക്കും സന്തോഷത്തിലേക്കും കൊലക്കത്തി പഞ്ഞുകയറിയത്, ഞെട്ടലോടെയല്ലാതെ ഓർക്കാനാകില്ല. പൊലീസ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ ചെറുകരക്കോണം സ്വദേശി ജി. സന്ദീപാണ് പ്രകോപനമൊന്നുമില്ലാതെ വന്ദനയുടെ ജീവനെടുത്തത്.

കൊടുംപാതകം നടന്നിട്ട് ഒരു വർഷം പിന്നിടുമ്പോൾ കേസിൽ വിചാരണ നടപടികൾ തുടങ്ങി. സംസ്ഥാനത്ത് ആദ്യമായി ഡ്യൂട്ടിക്കിടയിൽ ഡോക്ടർ കൊല്ലപ്പെട്ട ഈ സംഭവം വൻ പ്രതിഷേധങ്ങൾക്കും ഇടയാക്കി.

നിസ്വാർത്ഥമായ സേവനം മനസിലുറപ്പിച്ചാണ് വന്ദന ഡോക്ടറാകാൻ തീരുമാനിച്ചത്. വൈദ്യ പരിശോധനയ്ക്കായി പോലീസുകാർ ജി സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും നിഷ്കളങ്കമായ സഹജീവി സ്നേഹത്തോടെ അല്ലാതെ വന്ദനയ്ക്ക് ഇടപെടാൻ കഴിയുമായിരുന്നില്ല. സന്ദീപിന്റെ സ്വഭാവം മാറിയത് പെട്ടെന്നാണ്. പോലീസുകാരും സഹപ്രവർത്തകരും നോക്കിനിൽക്കെ നിസ്സഹയായ വന്ദനയുടെ ശരീരത്തിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നു.

കൊല്ലം അസീസിയ മെഡിക്കൽ ഇൻസ്റ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങി, ഇന്റേൺഷിപ്പിനാണ് വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. എത്രയോ മനുഷ്യർക്ക് ആശ്വാസമാകേണ്ടിയിരുന്ന കൈകൾ കേരളത്തിന്റെയാകെ നോവായി മാറി.

READ ON APP